2014, മേയ് 26, തിങ്കളാഴ്‌ച

സേതുലക്ഷ്മിയുടെ ഫോട്ടോ .................




അഞ്ചു ചിത്രങ്ങള്‍ കണ്ടു തീര്‍ത്തിട്ടും 15 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള

ദുബായ്  - ഹ്യുസ്റ്റാന്‍ യാത്രക്ക് അന്ത്യമാകുന്നില്ല.

ഒടുവില്‍ ഹ്യുസ്റ്റനില്‍ കാലുകുത്തുമ്പോഴും സേതുലക്ഷ്മി മനസ്സിനെ നൊമ്പരപ്പെടുത്തി കൊണ്ടിരുന്നു..

ഷൈജു ഖാലിദിന്‍റെ അഞ്ചു സുന്ദരികളിലെ ആദ്യത്തെ സുന്ദരി സേതുലക്ഷ്മി..


അഭിലാഷ്  എന്ന സഹ വിദ്യാര്‍ഥിയോടൊപ്പം ഒരു ഫോട്ടോയെടുക്കാന്‍ പോകുന്ന സേതുലക്ഷ്മിയുടെ ജീവിതം തന്നെ മാറി മറയുന്നു.

നവദമ്പതികളുടെ പത്രങ്ങളില്‍ വരുന്ന  ചിത്രങ്ങള്‍ പുസ്തകത്തില്‍ ഒട്ടിച്ചുവെക്കുന്ന കൊച്ചു സുന്ദരി അഭിലാഷിനോടൊപ്പം ഒരു സ്റ്റുഡിയോവിലേക്ക് പോകുന്നു.

കുട്ടികളുടെ ദൗര്‍ബല്യം ഫോട്ടോഗ്രാഫര്‍ മുതലെടുക്കുന്നു.

സേതുലക്ഷ്മിയുടെ നഗ്ന ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍ അവരെ ഭീഷണിപ്പെടുത്തുന്നു.

ഒടുവില്‍ തന്‍റെ സൈക്കിളില്‍ സേതുലക്ഷ്മിയെയും കൊണ്ട് മറയുന്ന ഫോട്ടോഗ്രാഫര്‍ .

ചെതനയറ്റ്  നില്‍ക്കുന്ന അഭിലാഷ്.

എം.മുകുന്ദന്‍റെ മനോഹരമായ ഫോട്ടോ എന്ന ചെറുകഥ ഹൃദയഭേദകമായി ചിത്രീകരിച്ചിരിക്കുകയാണ് ഷൈജു ഖാലിദ് .

എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു, മണിക്കൂറുകള്‍ നീണ്ടാലും നമ്മുടെ ഹൃദയത്തെ ഒന്ന് സ്പര്‍ശിക്കാന്‍ പോലും ആകാത്ത ചിത്രങ്ങളുടെ  കാലത്ത് ഒരു ഹ്രസ്വ ചിത്രം , നമ്മുടെ ഹൃദയം കീഴടക്കുന്നു, പോറലേല്‍പ്പിക്കുന്നു.

മുകുന്ദന്‍റെ “ ഫോട്ടോ “  ഹൃദയസ്പര്‍ശിയായ തിരക്കഥയാക്കിയ  ശ്യാം പുഷ്ക്കറിനും മുനീര്‍ അലിക്കും നന്ദി .

വേദനയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ അല്‍ബിക്കും, സംഗീതത്തിലൂടെ ഹൃദയം പിടിച്ചു കുലുക്കിയ യക്സന്‍ ഗാരി പരേരക്കും  അഭിനന്ദനം.

മനസ്സുകൊണ്ട് നമ്മെ വെറുപ്പിക്കുന്ന ഫോട്ടോഗ്രാഫറെ തീര്‍ത്ത ഗുരു സോമസുന്ദരം അടുത്തെങ്ങും നമ്മുടെ മനസ്സില്‍ നിന്നും പോകില്ല.

സേതുലക്ഷ്മിയെ അനശ്വരമാക്കിയ ബേബി അനിഖ , അഭിലാഷായി വന്ന  ചേതന്‍ നിങ്ങള്‍ക്ക് ആയിരം അഭിനന്ദനങ്ങള്‍!

ഇന്ന് നമ്മുടെ രാജ്യം ഫോട്ടോഗ്രാഫറെ പോലുള്ള മനുഷ്യ മൃഗങ്ങളെക്കൊണ്ട് നിറയുകയാണ്.

സേതുലക്ഷ്മി ഇന്നത്തെ സ്ത്രീകളുടെ പ്രതീകമാണ്, വേദനയാണ്, ഉല്ക്കഠയാണ്, നിരാശയാണ്, കണ്ണീരാണ്, നിരാലംബത്വമാണ്, നിസ്സഹായതയാണ്, ചോദ്യചിഹ്നമാണ്.

വിമാനമിറങ്ങിയപ്പോഴും സേതുലക്ഷ്മിയുടെ മുഖവും ഗാനത്തിലെ വരികളും എന്നെ വെട്ടയാടിക്കൊണ്ടെയിരുന്നു.

മന്ദാരക്കാറ്റെ !  കതിരോല തേരില്‍ നാടൊന്നു കാണാന്‍ പോകാം

മറ്റാരും കാണാതെ പുഴയോടും കാണാതെ നേരത്തെ കാലത്തെ പോകാം.




2014, മേയ് 11, ഞായറാഴ്‌ച

ആള്‍ക്കൂട്ടത്തില്‍ തനിയേ..........!!!!!


ബ്ലോഗുകള്‍ മലയാളവല്‍ക്കരിക്കുന്ന വ്യക്തിയാണ് എന്നെ ഓര്‍മപ്പെടുത്തിയത് .....


മിക്കവാറും ഞാന്‍ എഴുതുന്നത് സിനിമയെപ്പറ്റിയും പുസ്തകങ്ങളെ പറ്റിയും ആണെന്ന്!

ഒന്നു മാറി ചിന്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് മിന്നല്‍പിണര്‍ പോലൊരു വ്യക്തിയുടെ മുഖം മനസ്സിലേക്ക് വന്നത്.

രാഷ്ട്രീയവും , സിനിമയും , പുസ്തകങ്ങളും , സാമൂഹ്യ സംസ്കാരികതയും , ഒക്കെ ഒരുപോലെ ഉള്‍ക്കൊണ്ട ഒരു വ്യക്തിത്വം .

1959 ജനുവരി 1 നു ജനനം.

ബി.എ.  ഒന്നാം റാങ്ക് .

എം. എ. രണ്ടാം റാങ്ക്.

എം. ഫില്‍. ഡിസ്റ്റിങ്ഷന്‍.

എല്‍.എല്‍. ബി. ഉന്നത ബിരുദം.

കോളേജ് ലക്ചറര്‍ , പ്രിന്‍സിപ്പല്‍.

25 പുസ്തകങ്ങള്‍ രചന .

7 ഭാഷകളില്‍ പണ്ഡിതന്‍ ,സംസ്കൃതം ഉള്‍പ്പടെ.

2 തവണ രാജ്യ സഭക്കംഗം.

പാര്‍ട്ടി സെക്രട്ടറി.

കേരളത്തിലെ ഏറ്റവും മികച്ച പ്രഭാഷകന്‍.


നിയമസഭാ സാമാജികന്‍ .

രാഷ്ട്രീയ, സാമൂഹ്യ , സാഹിത്യ , സാംസ്കാരിക, ചലച്ചിത്ര,ആത്മീയ , തലങ്ങളില്‍ അഗ്രഗണ്യന്‍.

ആള്‍ക്കൂട്ടത്തില്‍ തനിയേ സഞ്ചരിക്കുന്ന അബ്ദുള്‍ സമദ് സമദാനി.
എല്ലാത്തിലുമുപരി എന്നെ സ്വാധീനിച്ചത് അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ ആണ്.



പ്രവാസിയായ എനിക്ക് യു ട്യൂബിലൂടെ മാത്രമാണ് ആ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞത്.

മലയാള സര്‍വകലാശാലാ രൂപീകരണത്തെ പറ്റി അദ്ദേഹം നിയമസഭയില്‍ ചെയ്ത  പ്രസംഗം , സമദാനിയുടെ പ്രഭവം നമ്മെ  വിളിച്ചറിയിക്കും.

അദ്ദേഹത്തിന്‍റെ ചുറ്റുമിരിക്കുന്ന അംഗങ്ങള്‍ ഉറങ്ങുമ്പോഴും ,മലയാള ഭാഷയുടെ കാണാപ്പുറങ്ങള്‍ തേടി അദ്ദേഹം പ്രസംഗിക്കുന്ന  ദൃശ്യം അത്ഭുതകരമാണ്.

ദശലക്ഷത്തില്‍ പരം ആളുകള്‍ അദ്ദേഹത്തിന്‍റെ പ്രസംഗം ഇന്‍റര്‍നെറ്റിലൂടെ കണ്ടു കഴിഞ്ഞു.

അത്തരത്തില്‍ മികച്ച ഒരു പ്രസംഗം നിലമ്പൂര്‍ പാട്ടുത്സവത്തിന്‍റെ ഉദ്ഘാടന പ്രസംഗമാണ്.

ക്ഷണക്കത്ത് നോക്കി വായിക്കാതെ വേദിയിലിരിക്കുന്ന വ്യക്തികളുടെ മുഖം നോക്കി അദ്ദേഹം  പേരുപറഞ്ഞ് അഭിവാദ്യം ചെയ്യുന്ന കഴിവ് അപാരം തന്നെ.

ചരിത്രത്തിന്‍റെയും, സംസ്കാരത്തിന്‍റെയും പുനര്ജീവനമായി ,സൗഹൃദത്തിന്‍റെ മഹനീയ സന്ദര്‍ഭങ്ങളായി ഇത്തരം ചടങ്ങുകളെ അദ്ദേഹം വിശേഷിപ്പിക്കുന്നു.

കടത്തനാട്ട് മഹോത്സവം , മാമാങ്കം മഹോത്സവം , രേവതി പട്ടത്താനം , തുടങ്ങിയ ചടങ്ങുകളിലും അദ്ദേഹം മുഖ്യാതിഥി ആയിരുന്നു.

സ്നേഹത്തിന്‍റെയും, സന്‍മനോഭാവത്തിന്‍റെയും സുഹൃത്മനസ്ക്കതയുടെയും,മൈത്രിയുടെയും പ്രതീകങ്ങളായി ഇത്തരം ചടങ്ങുകളെ അദ്ദേഹം വിശേഷിപ്പിക്കുന്നു.

ജീവിതത്തിന്‍റെ നൈതികമായ തലത്തെ ,ആത്മീയതയുടെ തലത്തെ  ,വിശാലമാക്കാന്‍ അദ്ദേഹം ഉത്ഭോദിപ്പിക്കുന്നു.

ആത്മീയതയെ അദ്ദേഹം വിശാലമായ അര്‍ത്ഥത്തിലാണ് കാണുന്നത്.

ഒരു പൂ വിരിയുമ്പോഴത്തെ ആത്മീയത!
ഒരു കിളിയുടെ പാട്ടിലെ!
 ഒരു കുഞ്ഞിന്‍റെ മൃദു സ്മേരത്തിലെ !
ഒരു മനുഷ്യ സഹോദരനോടോത്ത് ആഹാരം കഴിക്കുമ്പോഴത്തെ!
ഒരു നായക്കുട്ടി അമ്മയുടെ നെഞ്ചില്‍ കിടന്നു കളിക്കുമ്പോഴത്തെ!
സാനന്ദസമാധിയിലെ ആത്മീയതയെ അദ്ദേഹം വാഴ്ത്തുന്നു.
വിജനമായ കാട് ....കുറ്റാക്കൂരിരുട്ട്.....
ഉറങ്ങുന്നവരേ...!!

മനുഷ്യത്വത്തിന് വേണ്ടി ഉണര്‍ന്നിരിക്കു....!!

ഇത് തസ്കരന്മാര്‍ വാഴുന്ന നാടാണെന്ന് പറയുന്ന സമദാനി ഡല്‍ഹി പെണ്‍കുട്ടിയെ ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യസമരത്തിലെ രണനായിക ഝാന്‍സി ലക്ഷ്മി ബായിയുടെ പിന്‍തുടര്‍ച്ച അവകാശിയായി ഉപമിക്കുന്നു.

തന്‍റെ ജീവന്‍റെ ,പ്രാണന്‍റെ, സ്ത്രീത്വത്തിന്‍റെ,ചാരിത്ര്യത്തിന്‍റെ, അവസാന നിമിഷം വരെ പോരാടിയ പെണ്‍കുട്ടി.

നിരക്ഷരതയും, തൊഴിലില്ലായ്മയും, പട്ടിണിയുമല്ല, മനുഷ്യത്തനിരസമാണ്, സ്നേഹനിരസമാണ് ലോകത്തേറ്റവും വലിയ പ്രശ്നം എന്നദ്ദേഹം പറയുന്നു.

ഒട്ടകത്തിന്‍റെ കാഷ്ഠത്തിനു  വേണ്ടി വാ പൊളിച്ചു നില്‍ക്കുന്ന സുഡാനീസ്‌ ബാലന്‍റെ ചിത്രം......!!

പ്രബുദ്ധതയുടെ  പേരില്‍ പ്രകമ്പനം കൊള്ളുന്ന ആധുനിക നാഗരികതയുടെ ശാപമാണീ ചിത്രം.

എല്ലാ ദര്‍ശനങ്ങളും ഊന്നുന്നത് സ്ത്രീയുടെ സ്വാതന്ത്ര്യത്തിലാണ്.
രാമായണം മുഴുവന്‍ വായിച്ചാലും വാല്മീകി സീതയെപ്പറ്റി എഴുതിയ ശ്ലോകം അവള്‍ പരിശുദ്ധയാണ് പതിവ്രതയാണെന്നും  വായിച്ചില്ലെങ്കില്‍ നിങ്ങള്‍ രാമായണം മുഴുവന്‍ വായിച്ചിട്ടില്ലെന്നും, കന്യാമറിയത്തിന്‍റെ  മടിത്തട്ടിലാണ് ക്രിസ്തീയതയുടെ ആത്മാവിരിക്കുന്നതെന്നും അദ്ദേഹം വാദിക്കുന്നു.

കടത്തനാട്ട് മഹോത്സവത്തില്‍ സാമൂതിരിയുടെ വലതു വശത്തെ കസേരയില്‍  ഇരിക്കുന്നത് മങ്ങാട്ടച്ചനല്ല, മന്ത്രിയല്ല, സാമന്തകരല്ല, പോര്‍ച്ചുഗീസുകാരന്‍റെ രക്തം കൊണ്ട് അറബിക്കടലിനെ ചെങ്കടലാക്കിയ കേരളത്തിന്‍റെ  വീരപുത്രന്‍ കുഞ്ഞാലി മരക്കാര്‍ ആണെന്നും, മലപ്പുറത്തെ  മുസ്ലിം പണ്ഡിതന്‍ മമ്പുറം മുസല്യാരുടെ കാര്യസ്ഥന്‍ ഒരു നായരാണെന്നും, കുഞ്ഞായി മുസല്യാരുടെ അടുത്ത തോഴന്‍ മങ്ങാട്ടച്ചനാനെന്നും , മഹാത്മാഗാന്ധി ഉപവസിച്ചത് മൗലാന മുഹമ്മദലിയുടെ വീട്ടിലാണെന്നുള്ള സത്യം നമ്മെ  അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
എല്ലാ പ്രസംഗങ്ങളും അവസാനിക്കുന്നത് അലാമ ഇക്ബാലിന്‍റെ കവിതയിലാണ്.

കടലില്‍ കൊടുങ്കാറ്റ്‌ വരുമ്പോള്‍
നിന്‍റെ ഹൃദയം എന്തിന് പിടക്കണം ?
നീ തന്നെ കടല്‍, നീ തന്നെ കപ്പലും !
നീ തന്നെ കപ്പിത്താനും , എത്തേണ്ട തീരവും !
നീ തന്നെ യാത്ര, നീ തന്നെ വഴി !
നീ തന്നെ വഴികാട്ടി !
നീ തന്നെ എത്തേണ്ട തീരവും !
വഴികാട്ടികളെ നോക്കി തെണ്ടാതെ, സ്വന്തം ഹൃദയത്തിലേക്ക് നോക്കാന്‍ അദ്ദേഹം പറയുന്നു.
ഒരു കവി കടപ്പുറത്ത് നിന്ന് പാടിയത്രെ
“കടലേ ! നിന്‍റെ  വയറ്റില്‍
മുത്തുണ്ട്‌, പവിഴമുണ്ട് , വൈഡൂര്യമുണ്ട് ,
പേരറിയാത്ത രത്നങ്ങളുണ്ട് !
പക്ഷെ ...
എന്‍റെ മാറത്തു ഒരു നിധിയുണ്ട് !
എന്‍റെ ഹൃദയം !
അത് നിന്‍റെ  വയറ്റിലില്ല !”

ഗള്‍ഫ്‌ ഓര്‍ത്തഡോക്സ്‌ യൂത്ത് കോണ്‍ഫറന്‍സ് അബുദാബിയുടെ സമാപന സമ്മേളനത്തിലെ പ്രസംഗമാണ് മറ്റൊരു ഉജ്ജ്വല പ്രകടനം .

ആട്ടിന്‍പറ്റത്തിന് ക്രിയാത്മക, പരിപക്വ ,സുരക്ഷിത , നേതൃത്ത്വം നല്‍കുന്നതാണ് യഥാര്‍ത്ഥ സഭ.

സ്നേഹത്തിന്‍റെ സ്വര്‍ണനൂലുകൊണ്ട്‌ ലോകത്തെയോന്ന്‍ വരിഞ്ഞുകെട്ടാന്‍ കഴിഞ്ഞെങ്കിലെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

ഷേക്സ്പിയറിന്‍റെ കവനകൗമുദിയും  , ഐസക് ന്യുട്ടന്‍റെ ചിന്താമണ്ഡലത്തിലെ താര പ്രഭയും , മൈക്കല്‍ ആഞ്ഞ്ജലോയുടെ ശില്പ ചാതുര്യവും, ബിഥോവന്‍റെ കാവ്യതന്ത്രിയും , ഹൃദയത്തില്‍ നിന്ന്‍ പുറപ്പെട്ടത് കൊണ്ടാണ് നമ്മുടെ ഹൃദയത്തില്‍ തട്ടിയത്.

ഒപ്പം എല്ലാ മതങ്ങളും ഒന്നാണെന്ന് അദ്ദേഹം തെളിയിക്കുന്നു.
യേശുക്രിസ്തുവിന്‍റെ  കാല്പാടിന്‍റെ സുഗന്ധവും , നബിയുടെ കയ്യിലെ പരിമളവും, ശ്രീബുദ്ധന്‍റെ സ്വപ്നാടനത്തിലെ നിഗൂഡതയും എല്ലാം ഒന്ന് തന്നെ.

ഭാരതീയന് വര്‍ഗ്ഗീയവാദിയാകാനാകില്ല.

വര്‍ഗ്ഗീയതക്ക്‌ രണ്ടുകാരണമാണ്‌- അജ്ഞത , ഭീരുത്വം.
നൊന്തുപെറ്റ മതങ്ങളാണ് ഇന്ത്യ മുഴുവന്‍ .
ഹിന്ദുമതം, സിക്കുമതം.
വേദം കേള്‍ക്കുന്നവന്‍റെ  ചെവിയില്‍ ഈയം ഒഴിക്കുമെന്നും, വേദം പറയുന്നവന്‍റെ നാക്ക് മുറിക്കുമെന്നും പറഞ്ഞ സമയത്താണ് ബുദ്ധന്‍റെ വരവ്.
ഇന്നും  ബുദ്ധനെ വേണം നമുക്ക് .

ഒരു സെന്‍റ് ഭൂമി റജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധന്‍റെ സാരാംശങ്ങള്‍ സ്വീകരിച്ച അശോകന്‍ സാരാനാഥില്‍ സ്ഥാപിച്ച അശോക സ്തൂപമില്ലാതെ ആകില്ല.

ഒരു പുസ്തകത്തെ ആരാധിക്കുന്ന ഏക മതവിഭാഗം സിഖ് മതം.
ഗുരു ഗ്രന്ഥ സാഹിബ് വിട്ടു ഗുരുനാനാക്ക് പോയപ്പോള്‍ അതില്‍ ചേര്‍ത്തത്, ബാബ ഫരീദിന്‍റെ  സൂഫി സൂക്തങ്ങളാണ്.
മുഹമ്മദ്‌ ഗ്വാസ് ഗ്വാളിയോറിയാണ് സുവര്‍ണ ക്ഷേത്രത്തിന് തറക്കല്ലിട്ടത്.

എത്ര സുന്ദരമാണ് ഇന്ത്യ !

സഞ്ചാര സമുച്ചയങ്ങളുടെ സംഗമകേന്ദ്രമാണ് ഇന്ത്യ.

അതിര്‍ത്തികളില്ലാത്ത നാടാണ് ഭാരതം.

സുഭഗം ,സുന്ദരം , ഭാരതം  ! അങ്ങനെ പോകുന്നു സമദാനിയുടെ വാക്കുകള്‍ .

ഭാഷയുടെ സംഘനൃത്തത്തില്‍ സമദാനി വിശ്വസിക്കുന്നു.

എല്ലാ ഭാഷകളും ഒന്നാണ്.

ഹിന്ദുസ്ഥാനി പഠിക്കാന്‍ പോകുന്ന ഒരാള്‍ പഠിക്കുന്നതെല്ലാം അറബിയാണ്.

“ യഹ് കിതാബ് ഹേ!  “യഹ് കാലം ഹേ ! “ – ശുദ്ധ അറബി !
സംസ്കൃതവും പഠിച്ചു സമദാനി കുഞ്ചു നമ്പൂതിരിയുടെ അടുത്ത്.
മഹാഭാരതവും പഠിച്ചു.

മാതൃഭൂമി ഗീതാവാരത്തിലെക്ക് ഒരു ലേഖനം ചോദിച്ചപ്പോള്‍ സമദാനി തലക്കെട്ടിട്ടത്
“എത്ര യോഗേശ്വരോ കൃഷ്ണ എത്ര ‍പാര്‍ത്ഥോ ധനുര്‍ധരഹഃ” എന്നാണ്.

ഭ്രമണപഥം തെറ്റിക്കാതെ ചുറ്റുന്ന  മാനത്തെ നക്ഷത്രങ്ങള്‍ കൂട്ടിയിടിക്കുന്നില്ല.

അവരെക്കണ്ട് ഭൂമിയിലെ ജനം സമാധാനം എന്തെന്ന് പഠിക്കണം.
വയറസ്സുകളും, ക്രിമിനലൈസേഷനും, ഓസോണ്‍ ലേയറിലെ സുഷിരങ്ങളും വരുത്തുന്ന വിപത്തുക്കളും സമദാനി വിവരിക്കുന്നു.

മുറ്റത്തെ മുല്ലമരമോന്നു പിടിച്ചുലക്കുമ്പോള്‍ വീഴുന്ന തുഷാര ബിന്ദുക്കളും മുല്ലമൊട്ടുകളും ,പരത്തുന്ന സുഗ്ന്ധവും,ചില സ്വരങ്ങളും നമ്മുടെ ബോധമണ്ഡലത്തെ ഉണര്‍ത്തുന്നു.

ഈ പ്രസംഗവും അവസാനിക്കുന്നത് അലാമ ഇക്ബാലിന്‍റെ കവിതയിലാണ്.

യൂറോപ്പില്‍ നിന്ന് വരുമ്പോള്‍ ഒരു ഗ്രാമഫോണ്‍ കൊണ്ടുവരാന്‍ മകന്‍ ആവശ്യപ്പെടുമ്പോള്‍ ഇക്ബാല്‍ നല്‍കുന്നത് ഒരു കവിതയാണ്.

“സ്നേഹ ഭവനത്തില്‍ ഒരു വീട് കെട്ടാന്‍ ശ്രമിക്കുക,

സ്നേഹത്തിന്‍റെ വീട്ടില്‍ ഒരിടം കണ്ടെത്താന്‍ ശ്രമിക്കുക,

പുതിയ ലോകം  പ്രഭാതം, പ്രദോഷം  സൃഷ്ട്ടിക്കുക !”

മറ്റൊരു മഹനീയ പ്രസംഗം കിഡ്നി ദാനം ചെയ്ത ഫാ:ഡേവിസിന് നല്‍കിയ സ്വീകരണത്തിനാണ്.

കരുണയില്ലെങ്കില്‍ ,ജീവിതമില്ല, പുഴയില്ല,

സൂര്യകിരണമില്ല,താമരയിതളുകള്‍ വിരിയുന്നില്ല,

കാരുണ്യത്തിലൂടെ ഫാ:ഡേവിസ്സ് ജീവിത ഗാഥ കുറിച്ചു.

ഹിരോഷിമയില്‍ ബോംബ്‌ വര്‍ഷിച്ചപ്പോള്‍ ഐന്‍സ്റ്റീന്‍ പറഞ്ഞു “FORGET EVERYTHING REMEMBER HUMANISM “

സുഖങ്ങള്‍ക്കു പിന്നാലെയുള്ള മനുഷ്യന്‍റെ നെട്ടോട്ടം കൊണ്ടെത്തിച്ചത് മാറാരോഗങ്ങളിലാണ്‌.

അച്ഛന് ദയാവധം നല്‍കിയ മകന്‍ പീറ്റര്‍ അഡ്മിറലിനെ സമദാനി കണ്ണീരോടെ ഓര്‍ക്കുന്നു .

സീരിയലിലെ കാന്‍സര്‍ രോഗികളായ നായികമാര്‍ക്ക് വേണ്ടി കരയുന്ന നാം , തൊട്ടടുത്ത വീട്ടിലെ യഥാര്‍ത്ഥ കാന്‍സര്‍ രോഗികളെ മറക്കുന്നു.

“കണ്ണുനീര്‍ തുടക്കണം  ,
ഹൃദയതന്ത്രികള്‍ മീട്ടണം,
നെഞ്ചില്‍ കുടികെട്ടി പാര്‍ക്കണം !”

ഇക്ബാലിന്‍റെ  വരികളില്‍ അവസാനിപ്പിക്കുന്നു ഈ പ്രസംഗവും.

നാട്ടിക മണല്പ്പുറത്തെ  അമ്മമാരുടെ കൂട്ടായ്മയില്‍  വൃദ്ധ സദനങ്ങള്‍ അടച്ചുപൂട്ടണമെന്ന് സമദാനി പറയുന്നു.

സ്നേഹനിരസം മനുഷ്യനിരസമാണ്. അതാണ്‌ ഇന്ത്യയുടെ ശാപം.
പിറവിയെടുക്കാന്‍ പോകുന്ന പെണ്‍കുഞ്ഞിനെ നശിപ്പിക്കുന്ന ലോകം.

ബിരുദ കൂമ്പാരത്തിലെ ജ്ഞാനം അമ്മയെ തിരിച്ചറിയാന്‍ പഠിപ്പിക്കുന്നില്ല.

മാതാവിന്‍റെ കാല്‍ച്ചുവട്ടിലാണ് യഥാര്‍ത്ഥ സ്നേഹം.

മോഹന്‍ലാല്‍ വേദിയിലിരുന്നു കരഞ്ഞ പ്രസംഗവും അവസാനിക്കുന്നത് ഇക്ബാലിന്‍റെ കവിതയിലാണ്.

മണ്ണുകൊണ്ടുണ്ടാക്കിയ കളിപ്പാട്ടത്തി
നുമുണ്ട് ചന്തയില്‍ നല്ല വില.
അച്ഛനമ്മമാര്‍ക്കൊരു വിലയുമില്ല.
ഈ മതങ്ങളെപ്പറ്റിയും, ഭാഷകളെപ്പറ്റിയും, മനുഷ്യരെപ്പറ്റിയും സമഗ്രമായി പഠിച്ച് പ്രസംഗിക്കുന്ന  സമദാനിയുടെ “മദീനയിലേക്കുള്ള യാത്ര “എന്ന പ്രസംഗ പരമ്പര കേള്‍ക്കാന്‍ കോഴിക്കോട് കടപ്പുറത്ത് എത്തുന്നത് ജനസാഗരമാണ്.

സാമമായ് ദാനം ചെയ്യുന്നവനാണ് സമദാനി എന്ന് ഞാന്‍ വായിച്ചിട്ടുണ്ട്.

ആള്‍ക്കൂട്ടത്തില്‍ തനിയേ യാത്ര തുടരുക !
സമദാനി സാഹിബ് !!